അരികെ
അന്തരങ്ങളിൽ അലിഞ്ഞു ചേർന്നിരുന്ന
നിൻ സ്നേഹം, അറിഞ്ഞോ അറിയാതെയോ
പടികൾ കടന്നെൻ തിരുനെറ്റിയിൽ,
നറു സ്പര്ശമായ് ഘനീഭവിച്ചിരുന്നു!
തെറ്റുകളുടെ അഗാധതയിൽ അടിവേരറ്റ്
വീഴുമ്പോഴും, കൈകൾ ബന്ധിച്ചിരുന്ന നിൻ
മുടിച്ചുരുൾ സ്പർശം നൽകീ, പുതു ജീവൻ !
അണഞ്ഞു പോയെൻ കണ്ണുകൾ, നിൻ
ധ്വംസനമേറ്റ്, ചലനമറ്റ് കിടക്കുന്നിതാ ...
മാരി വന്നു, കൂടെ ജ്വലവിദ്യക്കാർ,
മിന്നലായ് , ഇടിയായ്, പേമാരിയായ്
കുളിപ്പിച്ചു കിടത്തിയൊരെൻ ദേഹത്തെ.
ആയിരം സ്വർണ്ണാശ്വങ്ങൾ വന്നില്ല,
വന്നില്ലൊരെൻ ദേഹിയെ കൊണ്ട് പോകാൻ,
വന്നൂ, ആയിരം ദംഷ്ട്രകൾ, കപാലങ്ങൾ !
അപ്പോഴും എന്നരികത്തിരുന്നു നീ, നിറ-
കണ്ണുകളുമായ്, മൃദുലമാം തലോടൽ !
ദംഷ്ട്രകൾക്കു മുന്നിൽ, രൗദ്രഭാവം പൂണ്ടു
പത്തി വിടർത്തി നീ ആടിത്തിമിർത്തു..
പകൽ വെളിച്ചം പതിന്മടങ്ങ് വർധിച്ചു,
തിരു ഹൃദയം വീണ്ടും പുഞ്ചിരിച്ചു.
ഇണ പിരിയാത്ത നാഗങ്ങളായ് നമ്മൾ,
വീണ്ടുമാ വാകമരത്തിൻ ചോട്ടിൽ,
നിൻ അശ്രു കണങ്ങൾ, ചുടു ചുംബനങ്ങൾ,
മുളച്ചുവെൻ അന്തരംഗങ്ങളിൽ പുതു ജീവൻ,
സഖീ, പൊറുക്കു നീയെൻ സ്നേഹാഭിനിവേശത്തെ !
കൃഷ്ണരാജ് എം (10/05/2020)
👍
ReplyDelete